മോഹങ്ങൾക്ക് ചിതയൊരുക്കി പന്തം കയ്യിലേന്തി ഞാൻ കണ്ണുംകാതും കൂർപ്പിച്ചു. അവസാന നിമിഷമെങ്കിലും ചിതയിൽ നിന്നൊരനക്കത്തിനായ്…. പൊടുന്നനെ ഇളകിവീണ വിറക് കഷണത്തിന്നിടയിലൂടെ കൈകൾ പൊന്തിക്കുവാനൊരു ശ്രമം. കത്തിയ പന്തംതിരിച്ച്പിടിച്ച് ഞാൻ കൈകൾ കുത്തിതാഴ്ത്തി. ആ …………. എന്ന വേദന വിറകുകൾക്കിടയിൽ നിന്നുമായിരുന്നില്ല, എന്‍റെ കൈകളിൽ വീണ കനലുകൾ തിളങ്ങിയതായിരുന്നു. ഇനി ഉയർത്താനാവാത്ത വിധം ഭാരമുള്ള തടിയെടുത്ത് ഞാൻ വിടവ് അടച്ചു. രാഹുവിനേയും കേതുവിനേയും ഗുളികനേയും കാറ്റിൽ പറത്തി തലയ്ക്ക് മീതേ തീ കൊളുത്തി. രക്ഷപെടരുത്, ഒരു വിധേനയും. പന്തം ഇടതുവശത്തേയ്ക്ക് വലിച്ചെറിയവേ എന്‍റെ ചിതയൊരുക്കാൻ തക്കവണ്ണം നിവർന്നു നിന്ന മാവ് ഇതെന്ന് തെല്ലും ശങ്കയില്ലാതെ, ഇവൻ തന്നെ അടുത്ത മോഹത്തിനുള്ള ചിത എന്ന വ്യാമോഹത്തോടെ ചുവടുകൾ ആഞ്ഞ് വെച്ചു…
പിന്നേയും ചങ്കരൻ തെങ്ങിലായ്….
എന്‍റെ കാലിലെ കൂച്ചുവിലങ്ങ് ഒന്നൂടെ വലിച്ചുമുറുക്കി- സമുദായം
കൊടുങ്കാറ്റിൽ വടവൃക്ഷമായി നട്ടെല്ലുനിവർത്തി- ഞാൻ
കടപുഴകിവീണു പരിഹാരമോ തുമ്പച്ചെടിയാവാൻ- സുഹൃത്ത്
തുമ്പപ്പൂവിലെ വെണ്മ പുറത്തായ് മാത്രംമതിയെന്ന്- സമൂഹം
കട്ടിലിൽ കിടത്തിയെടുത്തു പോയി വോട്ടു ചെയ്യിച്ചു വലിച്ചെറിഞ്ഞു- രാഷ്ട്രീയം
ഞാനത് ചെയ്തില്ലയെന്നു അലമുറയിട്ടപ്പോൾ വാപൊത്തി- പോലീസ് ഏമ്മാന്‍റെ കിങ്കരർ
വാദിയായതും സത്യം പറഞ്ഞതും പിഴയായി- പിടിച്ചുപറിച്ചു
അച്ഛൻ തൂമ്പകിളച്ചതിൽ കിട്ടിയമുഷിഞ്ഞ- തുട്ടുകൾ
അമ്മ വയലിൽ തപ്പിയ ചേറിൽകുഴഞ്ഞ- തുട്ടുകൾ
തുട്ടുകൾ ചേർന്ന് നോട്ടായപ്പോഴോ അപ്പോൾ
നോട്ട് കണ്ണീരിൽ കുതിർന്നതിൽ തെറിപറഞ്ഞു- വല്ല്യ എമ്മാൻ
എല്ലാറ്റിനുമൊടുവിലേക പ്രതീക്ഷയായവൾ
പാവം സ്വപ്‌നങ്ങൾ സത്യങ്ങളല്ലെന്ന് പറയുവാനെടുത്തതോ
വെറും… വെറും പതിനാലു വർഷങ്ങൾ….
ആവുമോ പിന്നോട്ട് പോയീടാൻ പതിനാല് കൊല്ലങ്ങൾ
സ്വപ്‌നങ്ങൾ, മോഹങ്ങൾ, എല്ലാം അരിപ്പയിൽ കോരുവാൻ
പേറ്റി വരുമതിൻ തട്ടിലായ്, മിച്ചമായ-
വൾ, എമ്മാൻ, കിങ്കരർ, സമൂഹം, രാഷ്ട്രീയം, സമുദായം
വെട്ടികുഴിച്ചിട്ടു വാഴച്ചുവട്ടിൽ വളമായി
മുട്ടനൊരു പഴമുരിച്ചു മൃഷ്ടാന്നം
എമ്പക്കമായവർ മുകളിലേക്ക്
പിന്നെ കാറ്റായ് വെറും കാറ്റായ് താഴേക്ക്
സ്വപ്നങ്ങളിലേക്കിതാ ഒന്നൂടെ മിച്ചമായ്
ഇത്രയേറെയാവിലും ഭാവമോ ഭാവഭേദമോ
ചങ്കരൻ എന്ന ഞാൻ പിന്നെയും തെങ്ങിലായ്…
